കാലടി: ഇന്ത്യയുടെ ദേശീയഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസിന്റെ വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽനിന്ന് ആറിന് ആരംഭിക്കും.
വൈകുന്നേരം അഞ്ചിന് യാത്രയുടെ ഉദ്ഘാടനം നടക്കും. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദും സിനിമാതാരം ശോഭനയും ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ആദിശങ്കര ജന്മഭൂമിയിലെ മണ്ണ് വിദ്യാർഥി പ്രതിനിധികളും നാഷണൽ സർസീസ് സ്കീം വോളന്റിയർമാരും ചേർന്ന് ഗവർണർക്കു കൈമാറും.
ഗവർണേഴ്സ് എക്സലൻസ് അവാർഡുകളായ വന്ദേമാതരം പുരസ്കാരങ്ങൾ സിനിമാതാരം ശോഭനയ്ക്കും എഴുത്തുകാരി സംഗീത മധുവിനും വന്ദേമാതരം യംഗ് ടാലന്റ് അവാർഡ് എഴുത്തുകാരി സന്ധ്യ രാജേന്ദ്രനും സമ്മാനിക്കും.
ചടങ്ങിൽ ഡോ. സി.വി. ആനന്ദബോസ് എഴുതി മനു രമേശ് ചിട്ടപ്പെടുത്തിയ കെ.കെ. നിഷാദ് പാടിയ വന്ദേഭാരതം വന്ദേ ബങ്കിം ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും നടക്കും.
തുടർന്ന് ഗവർണർ ആദിശങ്കര ജന്മഭൂമിക്ഷേത്രം സന്ദർശിക്കുകയും പാദപൂജ ചെയ്യുകയും ചെയ്യും. വന്ദേമാതരം വന്ദേ വിരാസത് യാത്രയുടെ ഭാഗമായി ഡോ. സി.വി. ആനന്ദ ബോസ് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് പ്രമുഖ വ്യക്തികളുടെ ജന്മസ്ഥലം സന്ദർശിക്കും.